Posts

അന്വേഷണം / anuashanam

Image
അന്വേഷണം ------------‍‍------ മധുശങ്കർ  നൂലുകളിണചേരും,  നാണം മറയ്ക്കാനൊരു  ബുര്‍ഖയോ ശിരോവസ്ത്രമോ  കാഷായമോ പിറന്നുവീഴും! പുകച്ചുരുളുകള്‍ ദൃഡാലിംഗരാകും, വാല്‍നക്ഷത്രങ്ങള്‍ പാപത്തിന്റെ പുതു വിത്തുവിതയ്ക്കും! രക്തധമനികള്‍  തമ്മില്‍ കലഹിക്കും, മരണദൂതുമായൊരു കലപ്പ മണ്ണില്‍ ആഴ്ന്നിറങ്ങും! കണ്ണീര്‍ച്ചാലുകള്‍  വിദൂരതയില്‍ കൂട്ടിമുട്ടും,  നങ്കൂരം മുറിഞ്ഞൊരുകപ്പല്‍  ബാക്കിയാവും! തീരത്തൊരു നീല വിളക്കുമരം, പടുവേരാഴ്ത്തി  സ്വന്തം നിഴലിനെയപ്പോഴും തിരയുന്നുണ്ടാവും!

തലക്കെട്ട്

Image
തലക്കെട്ട് ------------------ മധുശങ്കർ  ഈ പാടവരമ്പിൽ  കുന്തിച്ചിരുന്ന് എന്തു ചെയ്യുകയാണ്?  വരണ്ട കർട്ടനു പുറകിൽ  നീണ്ട തലക്കെട്ട് തുന്നുകയാണ്!  സൂചിയും നൂലും  ഇണചേരുന്നത് ഏത് പട്ടുറുമാലിനാണ്?  കോരാനാകാത്ത ആഴത്തിൽ  ഒരു പൊട്ടക്കിണർ കുഴിക്കുകയാണ്!  തവളകളുടെ  മുദ്രാവാക്യം വിളി എത്ര തൊഴിലുറപ്പു കൂലിക്കാണ്?  ഒഴിഞ്ഞ കലം വരണ്ട ഒച്ചകൊണ്ട്  അരവയർ നിറയ്ക്കുകയാണ്!  മരക്കൊമ്പിൽ  മറന്നുവെച്ച തൂക്കുകയർ ആരുടെ ഒപ്പടയാളമാണ്?  തൂക്കണാം കുരുവികൾ  പഴകിയ കൂടൊന്ന് മാറ്റിപ്പിടിച്ചതാണ്!  തലക്കെട്ടില്ലാതെ  ഒരിക്കലും മരിക്കാൻ  സമ്മതിക്കുകേലെന്നാണോ?  തലയ്ക്കല്ലല്ലോ, പെരുവിരൽ ചേർത്തല്ലേ കൂട്ടിക്കെട്ട്!

ഹരിശ്രീ / harisree

Image
ഹരിശ്രീ ------------------ മധുശങ്കർ  മണലിൽ ഞാന്‍  മരുഭൂമി എന്നെഴുതി...  അതെന്നെ പുഴയെന്ന് വായിച്ചു!  മോഹമെപ്പോഴും അങ്ങനെയാണ്...  തെറ്റിയേ വായിക്കൂ!  ചെന്നിനായക രുചിയാണിപ്പോഴും നാക്കിൽ! 

ഉപ്പ് / uppu

Image
ഉപ്പ് ----------------- മധുശങ്കർ  ഏതാശുപത്രിയുടെയും ഫേഷ്യൽ ചെയ്ത മുഖത്തിന്  ഒരു മറുവശമുണ്ട്...  അവിടെയാണല്ലോ  അടുപ്പിൽ വെന്തുകൊണ്ടിരുന്ന  ഒരു കഞ്ഞിക്കലം കൈക്കലകൂട്ടി  പതിയെ, നാലാൾ ചേർന്ന് വാങ്ങിവയ്ക്കുന്നത്!  ആംബുലന്‍സിലേക്ക് കയറുംമുൻപ് ആ കഞ്ഞിക്കലത്തിന്റെ അടപ്പ് ഞാൻ തുറന്നുനോക്കി...  ഉപ്പുണ്ടായിരുന്നില്ല  തിളച്ചുതൂവിയ  വറ്റിന്...! 

സഹ്യന്റെ മകൾ / sahyante makal

Image
സഹ്യന്റെ മകൾ ---------------------------- മധുശങ്കർ  വൈലോപ്പിള്ളി  ജീവിച്ചിരിപ്പുണ്ടെങ്കിൽ സഹ്യന്റെ മകനെ കാവ്യലോകത്തു നിന്ന്  പിൻവലിച്ചേക്കും...  കാലിൽ ചാരിയ തോട്ടി, കൂച്ചുവിലങ്ങ്... ആത്മാവിലേക്ക് ആണ്ടുപോയ വിലാപാക്ഷരങ്ങളെ അന്നു നാം വായിച്ചത് ഏതേത് ആഴങ്ങളിലാണ്...  ഇന്നിതാ അതേ സഹ്യന്റെ മകൾ,  പുഴയുടെ ആഴങ്ങളിൽ തുമ്പി പൂഴ്ത്തി,  ചിതറിത്തെറിച്ച തൊണ്ടയിൽ അതേ വിലാപാക്ഷരങ്ങളെ പൂട്ടിവെച്ചിരിക്കുന്നു...  ഗർഭത്തിലുള്ള ഉണ്ണിയെങ്ങാനും ഞെട്ടിയുണർന്നാലോ?  കൈതച്ചക്കക്ക് കടും മധുരമാണെന്ന് ആരാണ് പറഞ്ഞത്...

ഇബനുബത്തൂത്ത / ibanubathootha

Image
ഇബനുബത്തൂത്ത ------------------------------ മധുശങ്കർ  പുഴകളോട്  സംസാരിക്കണമായിരുന്നു...  മലകളാണ് പറഞ്ഞത്,  അങ്ങനെയൊന്ന് ഉത്ഭവിച്ചിട്ടില്ലെന്ന്!  മീൻ എന്ന വാക്ക് കണ്ടുവെച്ചിരുന്നു...  പൂച്ചകളാണ് പറഞ്ഞത്,  മത്സ്യാവതാരം തുടങ്ങിയിട്ടില്ലെന്ന്!  വല നെയ്യുന്നത് നോക്കി വെച്ചിരുന്നു...  ചിലന്തികളാണ് പറഞ്ഞത് പ്യൂപ്പകൾ സമാധി വിട്ടുണർന്നില്ലെന്ന്!  കടലാസുതോണിയുണ്ടാക്കാൻ പഠിച്ചിരുന്നു...  ഇബനുബത്തൂത്തയാണ് പറഞ്ഞത്,  വൻകരകൾ തമ്മില്‍  രണ്ടു മനസ്സിന്റെ അകലമുണ്ടെന്ന്!  ചരിത്രം തിരുത്തിയെഴുതാൻ ഇതിൽക്കൂടുതൽ ആവശ്യമുണ്ടായിരുന്നില്ല!

ലജ്ജ / lajja

Image
ലജ്ജ ---------- മധുശങ്കർ  ഞാനൊരു സെൽഫിയിലെ മുഖം മിനുക്കലിൽ കൂട്ടുകാരന്റെ നിറമാണോ മണമാണോ മായ്ച്ചുകളയേണ്ടതെന്ന ഒറ്റച്ചോദ്യത്തിൽ തൂങ്ങി മരിക്കാനൊരുങ്ങുമ്പോൾ അവൻ പടികടന്നുവന്ന് എന്നോട് പറഞ്ഞു...  ഒന്നുകൂടി ചേർന്നു നിൽക്കൂ!  അവന്റെ കൈയ്ക്ക് പണ്ടത്തേക്കാൾ നീളം വെച്ചിട്ടുണ്ടായിരുന്നു...  ഇത്തവണ അവനെന്റെ പശ്ചാത്തലം കൂടി ഒപ്പിയെടുക്കുമല്ലോ എന്ന ആശങ്കയിൽ ഞാനെന്റെ മലളെയും പുഴകളെയും തുപ്പൽകൂട്ടി മായ്ച്ചുകളഞ്ഞു!  മലഞ്ചെരിവുകളുടെ മടിയിലിരുന്ന് ഒരസ്തമയസൂര്യനേയോ പുഴകളുടെ ആഴങ്ങളിൽ മുങ്ങി  ചിറകില്ലാത്ത മീനുകളെയോ അവൻ കാണരുത്!  മരുഭൂമിയുടെ വരണ്ട കാറ്റിൽ അവനെന്റെ മരങ്ങളെ കടുംവെട്ടുവെട്ടി ഒളിച്ചു കടക്കാൻ ഒരു  പായ്ക്കപ്പലോ മീനുകളെ വലവീശി വറ്റിച്ച് ഒരു കവിതയോ നിർമ്മിച്ചേക്കും!  ഒരു പായ്ക്കപ്പലുണ്ടാക്കും പോലെയാണ് അവൻ കവിതയെഴുതുന്നതെന്ന് അവന്റെ കാമുകി കളിയാക്കിയിരുന്നു...  അവളെന്റെ ഭാര്യയായിവന്ന ആദ്യരാത്രി അവനെഴുതിയ കവിതകൾ വായിച്ച് ആർത്തുചിരിച്ചത് കൂടുതലും അവളായിരുന്നു!  നീയെന്താണ് അവനെ കെട്ടാതിരുന്നത്?  മധുവിധുകാലം കഴിഞ്ഞതും ഞാനവളോട് ചോദിച്ചു...  ...